കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം

വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ടൗ താവോയെ സംസ്ഥാന കോടതി നാല് വര്‍ഷവും ഒന്‍പത് മാസത്തേക്കും കോടതി ശിക്ഷിച്ചിരിക്കുകയാണ്.
മൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ടൗ താവോ ഇതുവരെ പശ്ചാത്താപിക്കുകയോ തെറ്റ് സമ്മതിക്കുകയോ ചെയ്തില്ല.

ഒന്നാം പ്രതിയായ ഡെറക് ഷോവിനെ ഒന്‍പത് മിനിറ്റിലധികം നേരം ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ഫ്‌ലോയിഡിനെ സഹായിക്കാന്‍ വന്നവരെ ടൗ താവോ തടഞ്ഞുനിര്‍ത്തി. ഏറ്റവും വലിയ ക്രൂരതയാണ് അയാള്‍ കാണിച്ചത്. അതുകൊണ്ടുതന്നെ ഈ പോലീസുകാരന് ഈ ശിക്ഷാവിധി കുറഞ്ഞുപോയി എന്നെ സമൂഹം പറയുകയുള്ളൂ.

2020 മേയ് 25നാണു ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടത്. പൊലീസ് ഓഫിസര്‍ ഡെറെക് ഷോവിന്‍ തെരുവില്‍വച്ചു കഴുത്തില്‍ 9 മിനിറ്റിലേറെ കാല്‍മുട്ട് അമര്‍ത്തിയതിനെത്തുടര്‍ന്നു ശ്വാസം മുട്ടിയാണു ഫ്‌ലോയ്ഡ് മരിച്ചത്. യുഎസിലെങ്ങും മാസങ്ങള്‍ നീണ്ട വംശീയവിരുദ്ധ പ്രക്ഷോഭം നടന്നു. ഷോവിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

അതേസമയം മരണത്തില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്നാണ് താവോ കോടതിയില്‍ വാദിച്ചത്. ഞാനൊരു കുറ്റവും ചെയ്തിട്ടില്ല.
എന്റെ മനസ്സാക്ഷിയില്‍ ഞാന്‍ കുറ്റക്കാരന്‍ അല്ല എന്നാണ് പോലീസുകാരന്‍ പറഞ്ഞത്.

എന്തായാലും ഫ്‌ലോയ്ഡിന്റെ അവസാന വാക്കുകള്‍ ലോകമെമ്പാടും പ്രതിധ്വനിക്കുകയാണ്. 9 മിനിറ്റ് ആണ് ഫ്‌ലോയ്ഡ് ശ്വാസംമുട്ടി നിന്നത്.എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ല” എന്ന് ഫ്‌ളോയിഡ് പൊലീസിനോട് കരഞ്ഞു പറഞ്ഞിരുന്നെങ്കിലും പൊലീസ് ചെവികൊണ്ടില്ല.അദ്ദേഹത്തിനെ മരണത്തിന് വിട്ടുകൊടുക്കുകയാണ് ആ കാഴ്ച നോക്കി നിന്ന പോലീസുകാരന്‍ താവോ ചെയ്തത്.

അമേരിക്കയുടെ സാമൂഹ്യ ജീവിതത്തില്‍ എല്ലാ കാലത്തും കറുത്ത വര്‍ഗ്ഗം നിന്ദിതരും പീഡിതരുമായിരുന്നു. ലോകത്താകെയുള്ള കറുത്ത വര്‍ഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പടപൊരുതി ജീവത്യാഗം ചെയ്ത നിരവധി മഹാന്മാര്‍ചരിത്രത്തില്‍ ഇടം നേടി. വാഷിംഗ്ടണിലെ ഫോര്‍ഡ് തിയേറ്ററില്‍ 1865ല്‍ ഏപ്രില്‍14-ന് നാടകം കണ്ടു കൊണ്ടിരിക്കെ വെടിയേറ്റ് മരണമടഞ്ഞ എബ്രഹാം ലിങ്കണ്‍, കറുത്ത വര്‍ഗ്ഗത്തെ ഇളക്കി മറിച്ച് ഒരുകൊടുങ്കാറ്റു പോലെ ഭരണകൂടത്തെയും വര്‍ണ്ണവെറിയന്മാരെയും അമ്പരപ്പിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.സമാനതകളില്ലാത്ത പീഡനങ്ങളാണ് അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്നത്. സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും വര്‍ണ്ണവിവേചനം ഇന്നും അഴിഞ്ഞാടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *