സ്വർണ്ണക്കടത്ത് കേസിൽ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസിൽ വിശ്വാസമില്ലെന്നും പി വി അൻവർ എംഎൽഎ. SIT അന്വേഷണം സത്യസന്ധമല്ല. പൊലീസിൽ വിശ്വാസമില്ല, ഗവർണറെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. ഡിജിപി സത്യസന്ധമായി അന്വേഷണം വേണമെന്നുള്ളയാൾ. ADGPയെ മാറ്റിയത് പൂരം കലക്കലിൽ. സഭയിൽ പ്രതിപക്ഷ നിരയിൽ ഇരിക്കില്ല. സ്വതന്ത്ര ബ്ലോക്ക് ആവശ്യപ്പെട്ടു. പ്രത്യേക ബ്ലോക്ക് അനുവദിച്ചുവെന്നും അൻവർ വ്യക്തമായി. സഭയിൽ പോകുന്നത് ചുവന്ന തോർത്തിട്ട്. സ്പീക്കർ ചെയ്യുന്നത് കവല ചട്ടമ്പിയുടെ പണി, സ്പീക്കർ പിആർ ഏജൻസിയെപ്പോലെ സർക്കാരിനെ തുണക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു.
പി വി അൻവര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ സീറ്റ് അനുവദിക്കുമെന്നാണ് സ്പീക്കർ എഎൻ ഷംസീര്‍ അറിയിച്ചു. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. അതേസമയം പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന്റെ ഇരിപ്പടം. എകെഎം അഷ്റഫിന് സമീപത്താണ് ഇപ്പോള്‍ അന്‍വറിന്റെ സീറ്റ്. സഭയിലേക്ക് കടന്നെത്തിയ അന്‍വറിനെ മുസ്ലീം ലീഗ് എംഎല്‍എമാര്‍ ഹസ്തദാനം നല്കി സ്വീകരിച്ചു. അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്കില്‍ അടിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്തോഷം പ്രകടിപ്പിച്ചു.
തൃശൂർ പൂരം കലക്കൽ സർക്കാറിനെതിരെ നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം. പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിനാണ് നീക്കം. പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. സിപിഐക്കും സമാന നിലപാട് ഉണ്ടായിരിക്കെ അത് മുതലെടുക്കാനും പ്രതിപക്ഷ ശ്രമമുണ്ടാകും. പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ച അടക്കം ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം.
