കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. കെ കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരനും തുറന്നടിച്ചു.
ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ദില്ലിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. കേസുകളിൽ ഉൾപ്പടെ ചിലർ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സംഖ്യത്തെ ബാധിക്കില്ല. രമേശ് ചെന്നിത്തലയാണ് ആലപ്പുഴയിൽ മത്സരിക്കാൻ ആദ്യം നിർദേശിച്ചത്. ദേശീയ ചുമതലയിൽ തുടർന്ന് കൊണ്ട് മത്സരിക്കുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ളാങ്കില്‍ പറഞ്ഞു.
