ധനുഷിനെതിരെ പ്രതികാരവുമായി നയൻതാര

ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര. തന്റേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയ്‌ക്കെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താരയുടെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.

ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിതായാണ് നയന്‍താര പറയുന്നത്. അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേല്‍ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ യാതൊരു ബന്ധങ്ങളൊന്നുമില്ലാതെ കടന്നുവരികയും ഇന്നത്തെ നിലയിലെത്താന്‍ ഒരുപാട് കഷ്ടപ്പെടുകയും ചെയ്ത സ്ത്രീയാണ് താനെന്നും നയന്‍താര ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ വര്‍ക്ക് എത്തിക്‌സിനോടാണ് താന്‍ കടപ്പെട്ടിരിക്കുന്നത്. തന്നെ അറിയുന്നവര്‍ക്ക് അത് അറിയാമെന്നും നയന്‍താര പറയുന്നു.

ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ സിനിമയുടെ വിജയത്തില്‍ ധനുഷിന് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നും പല സിനിമാ സര്‍ക്കിളിലും ധനുഷ് സിനിമയെക്കുറിച്ച് മോശം പറഞ്ഞത് താന്‍ അറിഞ്ഞിരുന്നുവെന്നും നയന്‍താര പറയുന്നുണ്ട്.

തന്നോടും തന്റെ പങ്കാളിയോയും തങ്ങളുടെ ചിത്രത്തോടും ധനുഷ് പ്രതികാരം ചെയ്യുന്നു. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും നാനും റൗഡി താനില്‍ നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങള്‍ പോലുമോ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. ചിത്രത്തിലെ പാട്ടുകള്‍ ഉപയോഗിക്കാനും അനുവദിച്ചില്ലെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് പത്ത് കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ ധനുഷ് എന്ന വ്യക്തി എത്ര ചെറുതാണെന്ന് വ്യക്തമായെന്നും നയന്‍താര പറയുന്നു.

ഓഡിയോ ലോഞ്ചില്‍ നിഷ്‌കളങ്കരായ ആരാധകര്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്നതിന്റെ പകുതി പോലുമില്ല നിങ്ങള്‍. ആളുകളുടെ ജീവിതം നിയന്ത്രിക്കുന്ന ഏകാധിപതിയാണോ നിര്‍മ്മാതാവ്? എന്നും നയന്‍താര ചോദിക്കുന്നുണ്ട്. എന്‍ഒസി നിരസിച്ചതിനെ ഒരുപക്ഷെ നിങ്ങള്‍ക്ക് കോടതിയില്‍ ന്യായീകരിക്കാനാകും എന്നാല്‍ ദൈവത്തിന്റെ കോടതിയില്‍ അതിനെ നിങ്ങള്‍ പ്രതിരോധിക്കേണ്ടി വരുമെന്നും നയന്‍താര ധനുഷിനോടായി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *