മുഖ്യമന്ത്രി അതിഷിയെയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് മലിനമായ യമുനയിൽ മുങ്ങിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പണികിട്ടി. ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്ന് വീരേന്ദ്ര സച്ച്‌ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുന ശുചീകരിക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രം നൽകിയ പണം കൃത്യമായി ഉപയോഗിച്ചിട്ടില്ലെന്ന് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചിരുന്നു.
യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിൻറെ ഭാഗമായാണ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തിയിരുന്നു. യമുന ശുചീകരണത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ ഡൽഹി സർക്കാരിന് മൊത്തം 8500 കോടി രൂപ നൽകിയെന്നും ഈ പണം അരവിന്ദ് കെജ്‌രിവാൾ ധൂർത്തടിച്ചതായും സച്ച്‌ദേവ ആരോപിച്ചു. യമുനയിലെ മലിനീകരണം കുറയ്ക്കാൻ സർക്കാർ ഗൗരവമായി പ്രവർത്തിക്കണം. മുഖ്യമന്ത്രി അതിഷിയും കെജ്‌രിവാളും ഇവിടെ വന്ന് യമുനയുടെ അവസ്ഥ കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
യമുനയെ മുങ്ങിക്കുളിക്കാൻ അനുയോജ്യമാക്കുമെന്ന് കെജ്‌രിവാൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. എന്നാൽ നാളിതുവരെയായിട്ടും യമുനയിൽ മുങ്ങിക്കുളിക്കുക എന്നതുപോയിട്ട് അതിൻ്റെ തീരത്ത് നിൽക്കാൻ പോലും യോഗ്യമല്ല”, നദിയിൽ മുങ്ങിക്കുളിച്ച ശേഷം സച്ദേവ പറഞ്ഞു. മുങ്ങിക്കുളിച്ചതിന് ശേഷം സച്ച്‌ദേവയ്ക്ക് വൈദ്യസഹായം തേടേണ്ടിവന്നുവെന്ന് ബിജെപിയുടെ ഡൽഹി ഘടകം എക്‌സിൽ കുറിച്ചു.
സമീപത്തെ വ്യവസായ ശാലകളിൽ നിന്ന് രാസമാലിന്യവും വീടുകളിൽ നിന്നും ഗാർഹിക മാലിന്യവും നിയന്ത്രണങ്ങളില്ലാതെ യമുനയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഇതാണ് വിഷപ്പതയ്ക്ക് കാരണം. പതയിൽ വലിയ അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. യമുനയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരെ വിഷപ്പത ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
ഒരുകാലത്ത് പ്രകൃതി സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്ന യമുന നദി ഇപ്പോൾ വിഷപ്പത നിറഞ്ഞ മാലിന്യക്കെട്ടായി മാറിയിരിക്കുകയാണ്. യമുനയിൽ മാലിന്യപ്പത നിറഞ്ഞതോടെ പരിസരവാസികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയേറി. മാലിന്യമൊഴുക്കുന്നത് തടയാനോ, പൂർണമായി നദി ശുദ്ധീകരിക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഏറെ ഖേദകരം.
