നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ധർ ദൗത്യ മേഖലയിൽ എത്തി. പുഴിയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്ധർ ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ ലൊക്കേഷനിൽ എത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിൻ. അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് വരും, അതിന് ശേഷം മാത്രം ലോറി ഉയർത്തും.
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ ഡൈവിങ് സംഘം പുഴയിലേക്ക് ഇറങ്ങും. അർജുന്റെ ലോറി ഉള്ളത് തീരത്ത് നിന്ന് 20 മീറ്റർ അകലെ, 5 മീറ്റർ ആഴത്തിൽ. എന്നാൽ ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും.
ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം അൽപ്പസമയത്തിനുളളിൽ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കൂടുതൽ സംഘങ്ങളും ഉടൻ എത്തും. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തിൽ കാബിനുളളിൽ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൌത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
