സംവിധായകൻ വി കെ പ്രകാശിനെ ലൈംഗികപീഡന പരാതിയിൽ ചോദ്യം ചെയ്തു

ഹേമ കമ്മിറ്റിക്ക് പിന്നാലെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് ചോദ്യം ചെയ്തത്. തിരക്കഥ കേൾക്കാൻ വിളിച്ചുവരുത്തിയ ശേഷം കൊല്ലത്തെ ഹോട്ടലിൽ വെച്ച് വി കെ പ്രകാശ് കടന്ന് പിടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വി കെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ചെറിയരൂപം അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടുകയും ചെയ്തു. കഥ പറഞ്ഞു തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്നീട് തനിക്കയച്ചെന്നും അവർ വെളിപ്പെടുത്തി. തെളിവുകള്‍ സഹിതം ഡിജിപിക്ക് യുവതി പരാതി നല്‍കിയിരുന്നു. എന്നാൽ സത്യം തെളിയുമെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വി കെ പ്രകാശ് പറഞ്ഞു. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ വി കെ പ്രകാശ് നിയമപരമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *