നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും ആരോപിച്ച് ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.

തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്‍സന്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് നേരത്തെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയതെന്നും സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദ സന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

അതേസമയം തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പ് പലതവണ കോടതി തള്ളിയതുമാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. അതിനിടെ കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിര്‍ വിസ്താരം നടക്കുന്നു എന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ദിലീപിന് എതിരെ തുടരന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *