പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം അവധി പിൻവലിക്കാൻ അപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എംആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ലെന്നും, ആരോപണത്തിൽ വ്യക്തത വരുത്തുമെന്നും ടിപി രാമകൃഷ്ണൻ.
ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ താൻ അല്ല പറയേണ്ടതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിൻ്റെ റിപ്പോർട്ട് വരട്ടെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഐഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിൻ്റെ നിലപാടുകൾ സിപിഐഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. അൻവർ എടുക്കേണ്ട നിലപാട് അൻവർ തന്നെയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജൻ പാർട്ടി നേതൃത്വത്തിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും, പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാർട്ടി തീരുമാനം വ്യക്തികളെ നോക്കിയല്ല. ഇപി ജയരാജൻ സജീവമായി വരിക എന്നുളളത് തങ്ങളുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്തുക എന്നുള്ളതാണെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
മുന്നണിയിലെ ഐക്യം കൂടുതൽ ശക്തിപ്പെടണമെന്നും പാർട്ടിക്ക് അകത്ത് നിലവിൽ ഒരു പ്രശ്നവും ഇല്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഏത് വിഷയം വന്നാലും യോജിച്ച് മുന്നോട്ട് പോകും. ബിനോയ് വിശ്വം ഇടത് മുന്നണിയുടെ തീരുമാനങ്ങൾക്ക് എതിരായി ഒന്നും ചെയ്യില്ല. ബിനോയ് വിശ്വം ഐക്യത്തിനു തടസമാകില്ല. പൂരം കലക്കി എന്ന ആരോപണം ശക്തിപ്പെട്ടു വരുന്നത് പരിശോധിക്കണമെന്നും വസ്തുത പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിശോധന റിപ്പോർട്ട് പുറത്ത് വരുന്നത് വരെ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
