ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി തിരുവോത്ത് നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. കോൺക്ലേവ് ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്.
ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പാര്‍വതി പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതു പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുണ്ട് എന്നതിനു തെളിവാണ് തങ്ങള്‍ക്കുണ്ടായ ജോലി നഷ്ടം. പവര്‍ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാന്‍ കഴിയും. മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണം. ഡബ്ല്യുസിസി ഉണ്ടായ കാലം മുതല്‍ പരിഹാസവും ഒറ്റപ്പെടലും നേരിട്ടിട്ടുണ്ട്. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്നു തോന്നിയവരെ പോലും സിനിമയില്‍നിന്നു അകറ്റി.
ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ല. റിപോര്‍ട്ടില്‍ സര്‍ക്കാരിന്റെ പ്രായോഗിക നടപടികളിലേക്കാണ് ഉറ്റുനോക്കുന്നത്. കോണ്‍ക്ലേവ്, ട്രൈബ്യൂണല്‍ എന്നല്ലാം കേള്‍ക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ നിര്‍വചനം വേണം. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തത വരുത്തണം. എന്നാണ് നടി പറഞ്ഞത്.
അതേസമയം സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശൻ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെന്ന് മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു. നിലവിൽ കേസ് എടുക്കാൻ നിയമ പ്രശനം ഉണ്ട്. പരാതികൾ വന്നാൽ കേസ് എടുക്കാം. സിനിമ മേഖല ആകെ മോശം അല്ല. ലൊക്കേഷനിലെ ലഹരി ഉപയോഗം കുറയ്ക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 
                                            