കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം:ഏഴു പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര്‍ അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പൂനെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും മന്ത്രവാദിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ആണ് പോലീസ് കേസ് എടുത്തത്.

മന്ത്രവാദം കൂടാതെ മറ്റു പല വിഷയങ്ങളിലും യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസില്‍, പണവും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ വിവാഹസമയത്ത് (2019 ല്‍) ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. അമാവാസികളില്‍ വീട്ടില്‍ അന്ധവിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയും ബലമായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മറ്റൊരു പരാതിയില്‍ പറയുന്നു. അവിടെ വച്ച്‌ തന്നോട് മനുഷ്യാസ്ഥി പൊടിച്ചത് കഴിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ഒരിക്കല്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ ഏതോ അജ്ഞാത പ്രദേശത്തേക്ക് ഭര്‍തൃമാതാവ് തന്നെ കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെള്ളച്ചാട്ടത്തിനടിയില്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയായി എന്നും യുവതി പറഞ്ഞതായി ഡിസിപി ശര്‍മ്മ അറിയിച്ചു. ഈ പരിശീലനത്തിനിടയില്‍ വീഡിയോ കോളുകള്‍ വഴി ഏതോ ഒരാളില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഏഴ് പ്രതികള്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡി.സി.പി ശര്‍മ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *