ആമയിഴഞ്ചാന്‍ തോടിലെ മാലിന്യസംസ്‌കരണം എത്രത്തോളമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി കേരളം കണ്ടത്താണ്. തലസ്ഥാനനഗരിയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ അനന്തയുടെ പരാജയമാണ് എന്നത് ഇതിനു ഉദാഹരണമാണ്. വീടുകളില്‍ നിന്നുളള മാലിന്യവും കടകളില്‍ നിന്നുളള തെര്‍മോക്കോള്‍ കമ്പി മുതല്‍ കക്കൂസ് മാലിന്യം വരെ തോട്ടില്‍ അടിഞ്ഞു കിടക്കുകയാണ്. അതോടോപ്പം റെയില്‍വേ മാലിന്യം വേറെ.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലില്‍ പൊങ്ങിയത്. ജീര്‍ണിച്ച അനസ്ഥയിലാണ് ലഭിച്ചത്. ബന്ധുക്കളും സുഹൃത്തുകളും മൃതദേഹം ജോയിയുടേതാണ് എന്ന് സ്ഥിരീകരിച്ചു. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റു 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കാണാതായി.
രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ഒന്നരകിലോമീറ്ററിനപ്പുറം കനാലിൽ ഇന്ന് രാവിലെയാണ് മൃതദേഹം പൊങ്ങിയത്.
