ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നു വിശേഷിപ്പിക്കപ്പെട്ട കരുത്തയായ വനിതയായിരുന്നു ഇന്ദിര ഗാന്ധി. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. വിമർശനങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാൽ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീരനിലപാടുകള്‍, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍.
1984 ഒക്ടോബര്‍ 31. സമയം രാവിലെ 9.10. ഡൽഹി സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്ന് അക്ബർ റോഡിലെ ഓഫീസിലേക്കുള്ള പുൽത്തകിടിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാ ഗാന്ധി. ബ്രിട്ടീഷ് ചലചിത്രകാരൻ പീറ്റർ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തിൽ കാവൽനിന്നവരുടെ തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ പാഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അവിടെ അന്ത്യം കുറിക്കുകയായിരുന്നു. സ്വാതന്ത്ര്യസമര രംഗത്ത് മുന്‍പന്തിയിലായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും മകളായി 1917 നവംബര്‍ 19 നാണ് ഇന്ദിര ജനിച്ചത്. പീന്നിട് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആവേശവുമായി ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് കടന്നു വന്നു. ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേറ്റു.
9 വർഷം ജീവൻ കാത്തുസൂക്ഷിച്ച അംഗരക്ഷകർതന്നെ ഇന്ദിരാ ഗാന്ധിയുടെ ആയുസ്സിന് അറുതികുറിച്ചു. ഖലിസ്ഥാൻ വിഘടനവാദികളെ അടിച്ചമർത്താൻ സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനം അങ്ങനെ ഇന്ദിരാ ഗാന്ധിയുടെ വിധി മാറ്റിയെഴുതി. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാറി’ൽ പ്രകോപിതരായ സബ് ഇൻസ്പ്കടർ ബിയാന്ത് സിങും കോൺസ്റ്റബിൾ സത് വന്ത് സിങും ചേർന്ന് ആ ജീവനെടുത്തു.
