വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസണും വിട പറഞ്ഞിരിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ എത്തി. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ.
ഫഹദിന്റെ ആരാധകരായ നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. ജീവിതത്തിൽ ഉറ്റവരോടൊപ്പം ശ്രുതിയെ തനിച്ചാക്കി ജെൻസനും പോകുമ്പോൾ, ഇനി ആരാണ് ശ്രുതിയെ ആശ്വസിപ്പിക്കുക എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കുന്നു. ഈ വേള ഇങ്ങനെയൊരു പ്രതികരണം നൽകാൻ പ്രേക്ഷകരുടെ ഇഷ്‌ടനായകനായ ഫഹദ് പ്രകടിപ്പിച്ച നല്ല മനസ് കാണാൻ കഴിയാതെയിരിക്കില്ല എന്നുമാണ് കമന്റുകൾ. അതേസമയം ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു.
കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് കോഴിക്കോട് ആയതിനാൽ മാത്രമാണ് ശ്രുതി സ്ഥലത്തില്ലാതെ പോവുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തത്. ശ്രുതിയെ ചേർത്തുനിർത്തിയ ജെൻസന്റെ വാർത്ത ജനഹൃദയങ്ങളെ സ്പർശിച്ചിരുന്നു. ജൂലൈ 30ന് ഉണ്ടായ പ്രകൃതി ദുരന്തം നടന്ന് കേവലം ഒന്നരമാസം പോലും തികയും മുമ്പാണ് ശ്രുതിയെ വിട്ട് ഭാവിവരനും വിടവാങ്ങിയത്. ഈ വരുന്ന ഡിസംബറിൽ ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ടിയിരുന്നു.

 
                                            