മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻ പ്രാർത്ഥനകൾ വിഭലമാക്കികൊണ്ട് മരണത്തിന് കീഴടങ്ങി. മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.
ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിൻ്റെ രൂപത്തിലെത്തിയത്. തലക്ക് ഗുരുതരമായി പരുക്കേറ്റു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
വേദനകളെ ഉൾക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴാണ് ജെൻസന്റെ വിയോഗം. ഇപ്പോഴിതാ ജെൻസനേയും മരണത്തിൽ ശ്രുതിയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. സന്തോഷങ്ങൾക്ക് മീതെ ആദ്യം ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തം വന്നുവീണപ്പോൾ ശ്രുതിയുടേയും ജെൻസന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ ശ്രുതിക്ക് നഷ്ടമായത്.
