കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയത് എന്നും പ്രതി പോലീസിനും മൊഴി നൽകി.
ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ അഭിലാഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കൊയിലാണ്ടി നഗരസഭ ചെയർമാനായിരുന്ന കെ സത്യന്റെ ഡ്രൈവർ ആയിരുന്നു. സംഭവത്തെ തുടർന്ന് ഇന്ന് കൊയിലാണ്ടിയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
