ബംഗ്ലാദേശിന് സമാനമായ സംഭവങ്ങള്‍ ഇന്ത്യയിലും സംഭവിക്കാമെന്ന് മധ്യപ്രദേശിലെ മുതിന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ. അഴിമതി ആരോപണം ഉയര്‍ത്തി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ‘രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട് കയ്യേറു’മെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കയ്യേറിയിരിക്കുകയാണെന്നും ഒരു ദിവസം ഇത് ഇന്ത്യയിലും സംഭവിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.
‘നരേന്ദ്രമോദി നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ഒരു ദിവസം രാജ്യത്തെ ജനത നിങ്ങളുടെ വസതി കീഴടക്കും. ആദ്യം ശ്രീലങ്കയിലും ഇപ്പോഴിതാ ബംഗ്ലാദേശിലും അത് സംഭവിച്ചു കഴിഞ്ഞു. അടുത്തത് നിങ്ങളുടെ അവസരമാണ് എന്നാണ് മുന്‍ മന്ത്രിയായിരുന്ന സജ്ജന്‍ സിംഗ് വര്‍മ പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസിനെതിരെ യുവമോര്‍ച്ച രംഗത്തെത്തി. ദേശവിരുദ്ധ പ്രസ്താവന നടത്തിയ സജ്ജന്‍ സിംഗിനെതിരെ കേസ് എടുക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. 140 കോടി ജനങ്ങളുടെ വികാരത്തെ കോണ്‍ഗ്രസ് വ്രണപ്പെടുത്തിയെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുക മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യമെന്നും സജ്ജന്‍ സിംഗ് വര്‍മ്മ പറഞ്ഞു. കഴിഞ്ഞ ദിവസം സല്‍മാന്‍ ഖുര്‍ഷിദും സമാന പ്രസ്താവന നടത്തിയിരുന്നു. ബംഗ്ലാദേശില്‍ സംഭവിക്കുന്നതിന് സമാനമായത് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം. പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു പ്രതികരണം.
അതെസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് യുഎസിനും പങ്കുണ്ടെന്ന പരാമർശമടങ്ങുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കത്ത് നിഷേധിച്ച് മകൻ സജദ് വസീബ്. അങ്ങനെയൊരു കത്തോ പ്രസംഗമോ ഷെയ്ഖ് ഹസീന എഴുതിയിട്ടില്ലെന്നാണ് മകന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വ്യാജ കത്താണ്. ബംഗാൾ ഉൾക്കടലിലും അമേരിക്കയ്ക്ക് സ്വാധീനമുറപ്പിക്കാൻ താൻ അനുവദിച്ചില്ല.
ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് ബംഗാൾ ഉൾക്കടലിലെ 3 ചതുരശ്ര കിമീ വിസ്താരമുള്ള സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു.താൻ ബംഗ്ലാദേശിൽ തുടർന്നിരുന്നുവെങ്കിൽ മൃതദേഹങ്ങളുമായുള്ള ഘോഷയാത്ര കാണേണ്ടി വരുമായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങളിൽ ചവിട്ടി അധികാരത്തിലെത്താനാണ് അവർ ശ്രമിച്ചത്. അതിന് താനനനുവദിച്ചില്ലെന്നും ഹസീനയുടെ പ്രസംഗത്തിലുണ്ടെന്നായിരുന്നു പുറത്ത് വന്നത്.
