യോഗിക്കെതിരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്. യോഗി നടത്തിയ പ്രഖ്യാപനത്തിന് മറുപടിയായാണ് ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. രാജ്യമെമ്പാടും ഇന്ന് ഈദുല്‍ ഫിത്തര്‍ പെരുന്നാള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. അതേസമയം, നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മാംസം വില്‍ക്കുന്നതിനുള്ള നിരോധനം സംബന്ധിച്ച് ഒരു ഭരണപരമായ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് രംഗത്തെത്തി. വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നവരെ ലക്ഷ്യമിട്ട് ഇതെല്ലാം ‘അസംബന്ധം’ എന്ന് പറഞ്ഞാണ് ചിരാഗ് പാസ്വാന് രംഗത്തെത്തിയത്.
എല്ലാ മതങ്ങളിലെയും വ്യക്തികളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമായതിനാല്‍, ആരുടെയെങ്കിലും മതത്തെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ നടന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി വലിയ വിഷയങ്ങളുണ്ട്. കുറഞ്ഞപക്ഷം, രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റുള്ളവരുടെ മതത്തെക്കുറിച്ചോ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ മതത്തെക്കുറിച്ചോ അഭിപ്രായം പറയരുത്.
അത് വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമാണ്. നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ അടയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഉപയോഗ ശൂന്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നൂറ്റാണ്ടുകളായി എല്ലാ മതങ്ങളിലുമുള്ള ആളുകള്‍ സമാധാനപരമായി സാഹോദര്യത്തോടെ ജീവിക്കുന്നുണ്ടെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
നമസ്കാരവും ഇറച്ചിക്കടകളും ചര്‍ച്ചാ വിഷയമല്ല. ഇതെല്ലാം അസംബന്ധമാണ്. ഇതിന്റെ ആവശ്യമില്ല. എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ ജീവിക്കുകയും അവരുടെ ഉത്സവങ്ങള്‍ ലാളിത്യത്തോടെ ആഘോഷിക്കുകയും ചെയ്യുന്നത് നൂറ്റാണ്ടുകളായി സംഭവിച്ചുവരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 
                                            