ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. ഇപ്പോൾ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിതീഷിന് വലിയ പിന്തുണ ഉണ്ടാകില്ലെന്നാണ് ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർജെഡി യുവ നേതാവ് തേജസ്വി യാദവിനാണ് സർവ്വെയിൽ കൂടുതൽ പിന്തുണ. 41 ശതമാനം പേർ തേജസ്വിയെ പിന്തുണച്ചപ്പോൾ 18 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നിതീഷ് കുമാറിന് ലഭിച്ചത്. 15 ശതമാനം പേർ ജൻ സൂരജ് സ്ഥാപകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കുമാറിനെ അനുകൂലിച്ചു.നിതീഷ് കുമാറിന്റെ വിശ്വാസ്യത തകർന്നുവെന്നാണ് 58 ശതമാനം ആളുകൾ പ്രതികരിച്ചത്. നേരിയ ഇടിവ് സംഭവിച്ചതായി 13 ശതമാനം ആളുകൾ പറയുമ്പോൾ യാതൊരു ഇടിവും ഇല്ലെന്നും നിതീഷ് ഇപ്പോഴും മികച്ച നേതാവാണെന്നും 21 ശതമാനം പേർ പറയുന്നു. തൊഴിലില്ലായ്മയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം എന്നാണ് 45 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. പണപ്പെരുപ്പമാണെന്ന് 11 ശതമാനം പേർ പറഞ്ഞപ്പോൾ വൈദ്യുതി, വെള്ളം, റോഡ് എന്നിവയാണെന്ന് 10 ശതമാനം പേർ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങളും അഴിമതിയുമാണെന്നായിരുന്നു 4 ശതമാനം പേരുടെ അഭിപ്രായം.സർവ്വെയിൽ പങ്കെടുത്ത 50 ശതമാനം പേർ നിലവിലെ സർക്കാരിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാർ മാറണമെന്ന അഭിപ്രായമാണ് ഇവർ പങ്കിടുന്നത്. എന്നാൽ അതൃപ്തിയുണ്ടെങ്കിലും സർക്കാർ മാറേണ്ടതില്ലെന്നായിരുന്നു 22 ശതമാനം പേരുടെ അഭിപ്രായം. അതേസമയം അതൃപിയുമില്ല മാറ്റവും ആഗ്രഹിക്കുന്നില്ലെന്നാണ് 25 ശതമാനം പേർ പങ്കുവെച്ചത്.
ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിഹാറിൽ ഇക്കുറിയും നിതീഷിനെ മുൻനിർത്തിയാകുമോ എൻഡിഎ തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് പേരുകേട്ട നിതീഷിനെ ഇത്തവണയും അവതരിപ്പിക്കുന്നത് എൻഡിഎയ്ക്ക് തിരിച്ചടിയാകും എന്ന വിലയിരുത്തലുണ്ട്. എന്നാൽ നിതീഷിനെ തഴഞ്ഞ് മുന്നോട്ട് പോകാൻ ബിഹാറിൽ ബിജെപിക്ക് സാധിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം പരിശേധിക്കുമ്പോൾ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 243 അംഗ സീറ്റിൽ 74 സീറ്റുമായി ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷിന്റെ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകളും. തുടർന്ന് 74 സീറ്റ് നേടിയ ബി ജെ പി ജെ ഡി യുവുമായി കൈകോർത്ത് ഭരണത്തിലേറി. കോൺഗ്രസിന് 19 സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. പിന്നീട് ബി ജെ പിയുമായി ഇടഞ്ഞ് നിതീഷ് ആർജെഡിയുമായി കൈകോർത്ത് ഭരണത്തിലേറി. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം അവസാനിപ്പിച്ച് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു.
എന്നാൽ ഇപ്പോൾ 7 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ച് നിതീഷ് കുമാർ. ബിജെപി നേതാക്കൾക്കാണ് മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജാതി-മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഏഴ് പുതിയ മന്ത്രിമാരിൽ കൃഷ്ണ കുമാർ മന്തു, സഞ്ജയ് സരോഗി, സുനിൽ കുമാർ, മോത്തിലാൽ പ്രസാദ് എന്നിവർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് വിജയ് കുമാർ മണ്ഡൽ. രജപുത്ര സമുദായാംഗമാണ് രാജ് കുമാർ സിംഗ്, ഭൂമിഹാറു സമുദായക്കാരനാണ് ജിബേഷ് കുമാർ. ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായ ബിഹാറിൽ തിരഞ്ഞെടുപ്പിന് മുൻപുള്ള ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.
എന്നാൽ അതേസമയം, വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വർധിച്ചുവരുന്ന ഭിന്നത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് തലവേദനയാവുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ കൊണ്ട് വന്ന ബിൽ സഭയിൽ ജെഡിയു പിന്തുണച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ശക്തമായി.ഈ പുതിയ നിയമവുമായി ബന്ധപ്പെട്ട് ജെഡിയുവിലെ ചില നേതാക്കൾ ആശങ്ക അറിയിച്ചതായാണ് സൂചന. എന്നാൽ ബില്ലിനെ അനുകൂലിച്ചും നേതാക്കൾ രംഗത്ത് വരുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മുതിർന്ന ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജൻ സിംഗ് ലോക്‌സഭയിൽ ബില്ലിന് പിന്തുണ നൽകിയ വേളയിൽ, വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുസ്ലീം വിരുദ്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.രാജ്യത്തുടനീളം 7 ലക്ഷം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന വഖഫ് ബോർഡുകളുടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബില്ലിന്റെ പിന്നിലെ ഉദ്ദേശ്യമെന്ന് ജെഡിയു നേതാവും മുൻ എംഎൽസിയുമായ ഗുലാം ഗൗസ് പ്രതികരിച്ചിരുന്നു. ഒരുപടി കൂടി കടന്ന് ബിജെപി മുസ്ലീം സമുദായത്തിനെതിരായി പ്രവർത്തിക്കുകയാണെന്നും ഗൗസ് ആരോപിക്കുകയും ചെയ്തു..
ചുരുക്കത്തിൽ 2025 ൽ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും വൻതോതിലുള്ള ഭരണവിരുദ്ധതയെ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് പൊതുവായ വിലയിരുത്തൽ. മാത്രമല്ല ആർജെഡി നേതാവ് തേജസ്വി യാദവിന് പരമ്പരാഗത മുസ്ലീം-യാദവ് വോട്ട് ബാങ്കിന് അപ്പുറത്തേക്ക് പോകാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് തങ്ങൾക്ക് ഇടം കണ്ടെത്താനാകും എന്നാണ് പ്രശാന്ത് കിഷോറും കൂട്ടരും കണക്കാക്കുന്നത്.

 
                                            