തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനും ആണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് നിഗമനം. ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്രൂസെല്ലോസിസ് ബാക്ടീരിയ കന്നുകാലികളിൽ നിന്നാണ് പ്രധാനമായും പകരാറുള്ളത്. പനി, തലവേദന, പേശിവേദന, സന്ധിവേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ലക്ഷണങ്ങളെ തുടർന്ന് മകനാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് അച്ഛനും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർക്കും ആരോഗ്യനില ഗുരുതരമല്ല. ഇതിൽ അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനുമുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടയ്ക്കലിലും ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ വളരെ അപൂർവമായാണ് ബ്രൂസെല്ലോസിസ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്രൂസെല്ലോസിസിന്റെ മരണനിരക്ക് വളരെ കുറവാണ്. രോഗം ബാധിച്ച കന്നുകാലികളുടെ പാലോ പാലുൽപന്നങ്ങളോ വഴിയാണ് രോഗം പകരുന്നത്.മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരുവാനും സാധ്യത കുറവാണ് .
