ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത് .
സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി പോലീസിൽ നല്‍കിയ പരാതി. 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു . യുവതി പോലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെ ഏഴു പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്‍ജി നല്‍കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു ഇയാള്‍.
കഴിഞ്ഞയാഴ്ച മാര്‍ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നൽകിയതായി അറിയിച്ചു.തുടര്‍ന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു ഇദ്ദേഹത്തെ വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
