മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലായിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. പാലാ മൂന്നാനിയിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഗാന്ധിജിയുടെ 150 ആം ജന്മവാർഷികം, ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികം,ഭാരത സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം എന്നിവയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. മെഡിറ്റേഷൻ നിർവഹിക്കുന്ന ഗാന്ധിയുടെ പ്രതിമാവിഷ്കാരമാണ് ഐസോസിയനിൽ തയ്യാറാക്കിയിട്ടുള്ളത്. മൂന്നര അടി ഉയരമുള്ള വിശാലമായ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിൽ നാലരടി ഉയരമുള്ള പ്രതിമ തയ്യാറാക്കിയത് ചേരാസ് രവിതാസ് എന്ന ശില്പിയാണ്.ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ മൂന്നാനിയിൽ പാല നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേമ്പർ കോമ്പൗണ്ടിൽ ഗാന്ധി സ്ക്വയറിന് ആവശ്യമായ സ്ഥലം പാലാനഗരസഭക്ക് അനുവദിച്ചു കൊടുത്തത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് .
പ്രതിമയുടെ നിർമ്മാണവും പരിപാലനവും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നിർവഹിക്കും.പൂർണ്ണമായും പൊതുജന സഹകരണത്തോടെയാണ് ഗാന്ധി സ്ക്വയറിന്റെയും പ്രതിമയുടെയും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജോയ് കുറ്റ്യാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം 10 വർഷം മുൻപ് സ്ഥാപിച്ച ഗാന്ധി സ്ക്വയറും പ്രതിമയും ആണ് പാലായിൽ ഗാന്ധിജിക്ക് സ്മാരകം ഒരുക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് പ്രചോദനമായത്.
എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ , എംഎൽഎ മാണി സി കാപ്പൻ,പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്,പാലാ മുനിസിപ്പൽ ചെയർമാൻ ആൻന്റോ ജോസ് പടിഞ്ഞാറേക്കര, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോക്ടർ സിന്ധു മോൾ ജേക്കബ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
