തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.കത്ത് തയ്യാറാക്കിയ കബ്യൂട്ടര്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി പരിശോധനക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരിലെ കത്ത് പുറത്തുവന്ന് പതിനെട്ടാം നാളിലാണ് കേസെടുക്കാന്‍ കേരള പൊലീസ് തീരുമാനിക്കുന്നത്. കത്ത് വ്യാജമാണെന്ന മേയറുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാനാണ് നീക്കം. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി അനില്‍കാന്താണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കത്തിന്‍റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താത്തിടത്തോളം അന്വേഷണം ഒരിഞ്ച് മുന്നോട്ടു പോകില്ല. നിലവില്‍ കത്തിന്‍റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.
സ്ക്രീന്‍ഷോട്ടിന്‍റെ അടിസ്ഥാനത്തില്‍ കത്ത് വ്യാജമാണോ, അല്ലയോ എന്ന് കണ്ടെത്താനാകില്ല. മാത്രമല്ല കത്ത് തയ്യാറാക്കിയ കേന്ദ്രങ്ങള്‍ തെളിവുകള്‍ നശിപ്പിച്ചതായാണ് വിവരം. അതേസമയം പൊലീസ് അന്വേഷണ ശൈലിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. പാര്‍ട്ടി തന്നെ അന്വേഷണ ഏജന്‍സിയാകുന്ന പരിതാപകരമായ അവസ്ഥയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *