തിരുവനന്തപുരം : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സര്ക്കാര് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്.
വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാൽ എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം.
