2022-ൽ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം പിറന്നാളിന് മുന്നോടിയായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കമിട്ട് ഒരുക്കിയ ‘സ്മരിപ്പിൻ ഭാരതീയരെ’ എന്ന ഡോക്യുമെന്ററിയുടെ സംസ്ഥാനതല പ്രദർശനത്തിനും ഉദ്ഘാടനം കുണ്ടറയിൽ വച്ച് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു
. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ അഥവാ സ്വാതന്ത്ര്യത്തിന്റെ മഹത്തായ അമൃതോത്സവം എന്ന പേരിലാണ് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തിന് 75 ആഴ്ചകൾക്ക് മുൻപ് ആഘോഷപിരപാടികൾ തുടക്കമായത്.
സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട്, കേരള സാഹിത്യ അക്കാദമി, കേരള ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ചലച്ചിത്ര അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ഡോക്യുമെന്ററി ഒരിക്കിയിരിക്കുന്നത്
. പയ്യന്നൂർ ഉപ്പുസത്യഗ്രഹത്തിന്റ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സ്വയം പര്യാപ്തതയെ കുറിച്ചും വീര കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി രക്തസാക്ഷിത്വത്തെ കുറിച്ചും വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിന്റെ അഖണ്ഡതയെ കുറിച്ചും പ്രതിപാദിക്കുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് സ്മരിപ്പിൻ ഭാരതീയരെ.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര പ്രവർത്തകനുമായ പ്രമോദ് പയ്യന്നൂരാണ് ഡോക്യുഫിക്ഷൻ ശൈലിയിൽ നിർമ്മിച്ച ‘സ്മരിപ്പിൻ ഭാരതീയരെ’ എന്ന ഈ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കുണ്ടറയ്ക്ക് പുറമെ പയ്യന്നൂരിലും മാനന്തവാടിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിലായി കേരളത്തിലെ എഴുപത്തിയഞ്ചോളം കേന്ദ്രങ്ങളിൽ സ്മരിപ്പിൻ ഭാരതീയരെ പ്രദർശിപ്പിക്കാനാണ് സാംസ്കാരിക വകുപ്പ് ലക്ഷ്യമിടുന്നത്.
