രാജ്യത്തിലാദ്യമായി ജമ്മുകശ്മീരിൽ ലിഥിയം ശേഖരം കണ്ടെത്തി. 5.9 മില്യൺ ടൺ ലിഥിയമാണ് ജമ്മുകശ്മീരിൽ കണ്ടെത്തിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് ലിഥിയം. ലിഥിയം കണ്ടെത്തിയതോടെ ഇലക്ട്രിക് ബാറ്ററികൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒരുപരിധി വരെ കുറക്കാൻ രാജ്യത്തിനാകും. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷ.
ജമ്മുകശ്മീരിലെ റെസി ജില്ലയിലാണ് 5.9 മില്യൺ ടൺ ലിഥിയം കണ്ടെത്തിയതെന്ന് ഖനന മന്ത്രാലയം അറിയിച്ചു. ലിഥിയവും സ്വർണവും ഉൾപ്പടെയുള്ള 51 ഖനികൾ സംസ്ഥാന സർക്കാറുകൾക്ക് കൈമാറിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ അഞ്ച് ഖനികൾ സ്വർണത്തിന്റേതാണ്. ജമ്മുകശ്മീർ, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഖനികൾ കൈമാറിയത്. 78797 ടൺ കൽക്കരി ഖനി കോൾ ഇന്ത്യക്കും കൈമാറിയിട്ടുണ്ട്.
