നടനും കൈരളി ടിവി ചെയർമാനായ മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഐഎം ബന്ധത്തിന്റെ പേരിലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ വ്യക്തമാക്കി. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.
എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.
പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എ.ഡി.ജി.പി. എം.ആര്. അജിത്ത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ജലീല്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. പോലീസില്‍ വര്‍ഗീയ വത്കരണം നടക്കുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അജിത്ത് കുമാറിനെതിരെ വരെ പി.വി. അന്‍വര്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്. ഇത് ഞാന്‍ നേരത്തേ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയ്ക്കും ചില കാര്യങ്ങള്‍ അതിലുണ്ട് എന്നതിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ അത് അന്വേഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കിയത്.

 
                                            