തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തിന് സമയമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃക്കാക്കരയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തിൽ നിന്നും പിണറായിക്ക് പിൻമാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല. രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ പതനത്തിന് സമയമായി എന്നാണ് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നത്. വാ തുറന്നാൽ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജൻ. കേരളത്തിലെ സിപിഎം അണികളോട് ചോദിക്കുകയാണ് നിങ്ങൾക്ക് അന്തസുള്ള നേതാവിനെ വേണ്ടേ? പാർട്ടി എങ്ങോട്ടാണ് പോകുന്നതെന്ന് അണികൾ പരിശോധന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപി എം പ്രവർത്തകർ കോൺഗ്രസിന്റെ എത്രയോ പാർട്ടി ഓഫീസുകൾ നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞാലും അവർ ചെയ്യും. പക്ഷെ ഞങ്ങൾ അങ്ങനെ പറയില്ല. അന്തസുള്ളതുകൊണ്ടാണ് ഞങ്ങളങ്ങനെ ചെയ്യാത്തത്. സിപിഎമ്മിന് അങ്ങനെ അവകാശപ്പെടാൻ ഒരു അന്തസും ഇല്ല. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും. വിമാനത്തിൽ നടന്ന സംഭവം പാർട്ടിയുടെ അറിവോടെയല്ല. വിമാനത്തിനുള്ളിൽ വച്ച് പ്രതിഷേധിച്ചവരെ മർദിച്ചത് ഇ പി ജയരാജനാണ്. അദ്ദേഹത്തിനെതിരെയാണ് കേസെടുക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
