തിരുവനന്തപുരം: കൂടെ ഉണ്ടാവുമെന്ന് അതിജീവിതയ്ക്ക് ഉറപ്പ് നൽകി സർക്കാർ.
മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അതിജീവിത.
‘കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്, സംതൃപ്തയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണേണ്ട കൃത്യമായ സമയം ഇതാണ് എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടത്. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ അതിജീവിത നിഷേധിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്. ആരുടേയും വായ അടച്ചുവെയ്ക്കാന്‍ കഴിയില്ല. പോരാടാന്‍ തയ്യാറാണ്. ശക്തമായി മുന്നോട്ടുപോകും. സത്യാവസ്ഥ പുറത്തുവരണം. എനിക്ക് നീതി കിട്ടണം’ എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
