നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ്. ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചത് . ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടൻ തുടങ്ങും.
2021 നവംബറിൽ നടന്ന ലൈംഗികാതിക്രമ ശ്രമത്തെക്കുറിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക് പേജിലൂടെയാണ് യുവതിയുടെ തുറന്നു പറച്ചിൽ. പ്രഫഷനൽ ആവശ്യങ്ങൾക്കായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ചുണ്ടിൽ ചുംബിക്കാൻ വിജയ് ബാബു ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ദുർബലരായ സ്ത്രീകളെ സഹായ വാഗ്ദാനം നൽകി മുതലെടുക്കാൻ ശ്രമിക്കുന്നയാളാണ് വിജയ് ബാബുവെന്നു യുവതി. തന്റെ പേര് വെളിപ്പെടരുതെന്ന് ആഗ്രഹിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.
