രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്ന വിഷയത്തിൽ അതൃപ്തി ഉണ്ടായിരുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തി. രമേശ് ചെന്നിത്തലയുടെ വസിതിയിലെത്തിയാണ് വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയത്.
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ചെന്നിത്തലയ്ക്ക് നിഷേധിക്കപ്പെട്ടത്.
വി ഡി സതീശൻ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുക കൂടി ചെയ്തതോടെ നീരസം പരസ്യമാക്കപ്പെടുകയായിരുന്നു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.
