ചോദ്യങ്ങൾക്ക് ‘പറയാൻ സൗകര്യമില്ല’ എന്ന മറുപടി നൽകി സുരേഷ് ​ഗോപി

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി നൽകിയത്. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തൻ്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിൻ്റെ ചോര എൻ്റെ കുടുംബത്തിൽ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. പൂരം കലക്കാനല്ല നടത്താനാണ്‌ സുരേഷ്‌ ഗോപി ആംബുലൻസിൽ പോയതെന്നാണ്‌ ആദ്യം സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞത്‌. തുടർന്നാണ്‌ സുരേഷ്‌ ഗോപി പച്ചക്കള്ളം പറഞ്ഞതെന്ന വാദങ്ങൾ ഉയരാൻ തുടങ്ങിയത്.

അതേസമയം വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രാദേശിക നേതാവ്‌ പരാതി നൽക്കിരുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്കാണ്‌ പരാതി നൽകിയത്‌.

വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പാർടി പരിപാടിക്കിടെ സുരേഷ്‌ ഗോപി അപമാനിച്ചെന്നാണ്‌ പരാതി. നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന്‌ പറഞ്ഞ്‌ അധിക്ഷേപിച്ചതായും പരാതിയിൽ പരാമർശിക്കുന്നു. പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു. സുരേഷ്‌ ഗോപിയുടെ പെരുമാറ്റം പ്രവർത്തകർക്കും അണികൾക്കുമിടയിൽ മാനക്കേട്‌ ഉണ്ടാക്കിയതായും പരാതിയിലുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *