സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് ഒരു മത്സരം നടക്കാൻ പോകുന്നു. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയാടിക്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായി ഓം ബിർല നാമനിർദേശ പത്രിക നൽകും. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിരലയെ എൻഡിഎ പരിഗണിക്കുന്നത്.
ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്‌നാഥ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന് കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു.

 
                                            