കായംകുളത്ത് യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. ബസിന് കാലപ്പഴക്കമാണ് കത്തിനശിക്കാൻ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. കെഎസ്ആര്‍ടിസിയിലെ പഴയ മുഴുവൻ ബസുകളും മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. സൈലൻസറിന്‍റെ ഭാഗത്തു നിന്നാണ് ആദ്യം പുക കണ്ടതെന്ന് ആലപ്പുഴ ഡിടിഒ അശോക് കുമാര്‍ പറഞ്ഞു. യാത്രക്കാർ ഉടൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടൻ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കുകയായാിരുന്നു. ഇലക്ടറിക് തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബസ് കരുനാഗപ്പള്ളി നിന്ന് തൊപ്പുംപടിക്കു പോകുകയായിരുന്നുവെന്നും അശോക് കുമാര്‍ പറഞ്ഞു. മറ്റ് ജോലികളിള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസില്‍ 44 യാത്രക്കാരാണുണ്ടായിരുന്നത്. രണ്ടു ബസുകള്‍ ചേര്‍ത്തുവെച്ചപോലെയാണ് വെസ്റ്റിബ്യൂള്‍ ബസിന്‍റെ ഘടന. 17 മീറ്റര്‍ നീളമുള്ള ബസില്‍ 60 സീറ്റുകളാണുള്ളത്. ബസിനുള്ളില്‍ വശങ്ങളിലായി രണ്ടു സീറ്റുകള്‍ വീതമാണുള്ളത്. കൂടുതല്‍പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ട്രെയിനിലെ പോലെ ഒരു കംപാർട്ട്മെന്‍റില്‍ നിന്ന് അടുത്തതിലേക്ക് പോകാൻ ഇടനാഴിയും ബസിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസിന്‍റെ കണക്ട് ചെയ്തിട്ടിരിക്കുന്ന രീതിയിലാണ് ഈ ബസ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, പിന്നില്‍ കണക്ട് ചെയ്ത ഭാഗത്തിന് കൂടുതല്‍ നീളമില്ല. ഒരു ബസില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാമെന്നതാണ് വെസ്റ്റിബ്യൂള്‍ ബസിന്‍റെ പ്രത്യേകത.

 
                                            