ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ വിവിധ ടെസ്റ്റുകളും, രേഖകൾ തയാറാക്കലും നടക്കുന്നുണ്ട്.
‘കിഡ്‌നിയുടെ ഏജന്റാണ് ഭർത്താവിനെ വിളിക്കുന്നത്. ആൻസിയുടെ കിഡ്‌നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്. ഇതിനിടെ ടെസ്റ്റും കാര്യങ്ങളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന്റെ സമയത്ത് തന്നെ ഇത് പുറത്ത് പറയാൻ പറ്റിയില്ല. ഭർത്താവിനെ പേടിച്ചാണ് ഒന്നും പറയാതിരുന്നതെന്നും യുവതി പറഞ്ഞു.

 
                                            