ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി. ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബുധനാഴ്ചയാണ് സോയാബീൻ വാങ്ങിയതെന്നും പിറ്റേദിവസം അത് കഴിക്കുകയുമായിരുന്നു. പുറത്തു നിന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങികൊടുത്തിട്ടില്ലെന്നും ഭക്ഷ്യകിറ്റിലെ തന്നെ സാധനങ്ങളാണ് കഴിക്കാറുള്ളതെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.
അതേസമയം മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിന്നും കണ്ടെത്തിയ പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും നിർമ്മാൺ എന്ന സന്നദ്ധ സംഘന നല്കിയതാണെന്നാണ് എഡിഎം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നൽകിയ വിശദീകരണം. ഉപയോഗ ശൂന്യമായതിനുശേഷമാണ് ഇവ വിതരണം ചെയ്തതെന്നും പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. എന്നാൽ റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളാണ് ഇവയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്.
