ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതെ തുടർന്നാണ് കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയിൽ വാദിക്കും. ഒപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കൾ അറിയിച്ചു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.
സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുടങ്ങാൻ പോലും പണം ഇല്ലാത്ത സാഹര്യമാണ് കോൺഗ്രസിനുളളത്. നേതാക്കളുടെ അടക്കം യാത്ര ചെലവ് പ്രതിസന്ധിയിലാണെന്നും കേരളത്തില്‍ പാര്‍ട്ടി വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. പ്രചാരണത്തില്‍ അടക്കം ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 
                                            