കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചർച്ചയായതും വൈറലായതുമായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ അപമാനിച്ചുവെന്നത്. അതുപോലെ ചടങ്ങിൽ വെച്ച് രമേഷ് നാരായണന്റെ പേര് അവതാരക തെറ്റിച്ച് സന്തോഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്തത്. അതും രമേഷിനെ ബാധിച്ചതിനാലാവാം മൊമന്റോ നൽകാനെത്തിയ ആസിഫിനെ രമേഷ് മൈന്റ് ചെയ്യാതിരുന്നത്.
നടി കൂടിയായ ജുവൽ മേരിയായിരുന്നു പരിപാടിയുടെ അവതാരക. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് ജുവൽ തന്നെ രംഗത്തെത്തി. പേര് തെറ്റിച്ച് അനൗൺസ് ചെയ്തതിനും ആസിഫ് അലി അപമാനിതനായതിലും തനിക്കുള്ള വിഷമം പങ്കുവെക്കുക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു ജുവൽ.
നിരവധി സംവിധായകരും മ്യൂസിക്ക് ഡയറക്ടേഴ്സും തുടങ്ങി ഒരുപാട് പ്രതിഭാധനരായ ആളുകളുടെ വലിയൊരു നിരയുണ്ട്. അക്കൂട്ടത്തിൽ മമ്മൂക്കയും പ്രിയദർശൻ സാറുമെല്ലാമുണ്ട്. ജയരാജ് സംവിധാനം ചെയ്ത സിനിമക്കാണ് രമേഷ് നാരായണൻ മ്യൂസിക്ക് കൊടുത്തിട്ടുള്ളത്. ഒമ്പത് സിനിമകളുടെ അണിയറപ്രവർത്തകരുടെയും പേരുകൾ തന്ന ലിസ്റ്റിൽ രമേഷ് നാരായണന്റെ പേര് ഇല്ലായിരുന്നു. ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണത്.
കൂടാതെ ജയരാജ് സാർ സംവിധാനം ചെയ്ത സിനിമയുമായി ബന്ധപ്പെട്ട് സ്റ്റേജിൽ കയറിയവർ ആരും രമേഷ് സാറിന്റെ കാര്യം ശ്രദ്ധിച്ചതുമില്ല. ഭയങ്കര തിരക്കും ക്രൗഡുമുള്ള ഷോയായിരുന്നതുകൊണ്ട് മുഴുവൻ കാര്യങ്ങളും കണ്ട് കൺട്രോൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ രമേഷ് സാറിനെ ജയരാജ് സാറിന്റെ ടീമിനൊപ്പം സ്റ്റേജിലേക്ക് വിളിച്ചുമില്ല. കാരണം തന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഇല്ലെന്നത് തന്നെയാണ്. അതിനിടയിൽ പെട്ടന്നാണ് ഷോ ഡയറക്ടേഴ്സ് വന്ന് രമേഷ് സാറിനെ വേദിയിലേക്ക് വിളിച്ചില്ലെന്നും ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്. അദ്ദേഹത്തിന് മൊമന്റോ കൊടുത്തിട്ട് കൊടുക്കാൻ പറയൂവെന്നും പറഞ്ഞത്. രമേഷ് സാറിനെ കാണിച്ച് കൊടുത്തുവെങ്കിലും പേര് പറഞ്ഞ് തൽകിയില്ല.
മാത്രമല്ല അദ്ദേഹത്തിന്റെ പേര് അറിയാമെങ്കിലും അത് തെറ്റായാണ് പറയുന്നതെന്ന് മനസിലായെങ്കിലും അപ്പോൾ ആരും ജുവലിന് തിരുത്തി തന്നില്ല. സന്തോഷ് നാരായണനെന്ന് അനൗൺസ് ചെയ്ത ഉടൻ അടുത്ത് നിന്നവരോട് അദ്ദേഹത്തിന്റെ കറക്ട് പേര് പറയാൻ ആവശ്യപ്പെടുന്നത് വൈറൽ വീഡിയോയിൽ നിങ്ങൾക്ക് കാണാം. ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ നടന്ന കാര്യങ്ങളാണ്. നമുക്ക് ഒന്നും പ്ലാൻ ചെയ്യാൻ സമയമില്ല എന്നായിരുന്നു ജുവൽ പറഞ്ഞത്.
ആസിഫ് തനിക്ക് തരാനാണ് കൊണ്ടുവരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് രമേഷ് സാർ പറയുന്നത് കേട്ടു. താങ്കൾക്ക് തരാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് സാർ ആസിഫ് ചിരിച്ച മുഖത്തോടെ അത് നിങ്ങൾക്ക് നേരെ നീട്ടുന്നത്. അദ്ദേഹത്തിന്റെ പേര് തെറ്റിച്ച് വിളിച്ചതാണ് വിഷമമെങ്കിൽ അത് എന്നോടാകാമായിരുന്നു. എന്നെ പറ്റി പരാതിപ്പെടാമായിരുന്നു. അല്ലാതെ ആസിഫിനോട് എന്തിനാണ് അത് ചെയ്തത് എന്നായിരുന്നു ജുവലിന്റെ ചോദ്യം.
