നമ്മളെല്ലാം നമ്മുടെ 23 വയസ്സിൽ എന്തു ചെയ്തിട്ടുണ്ടാവും. ഭൂരിഭാഗം ആളുകളും ഒന്നും ചെയ്യാതെ ആ വയസ്സ് തള്ളിവിട്ടുകാണും. അതാണ് യുവതലമുറയുടെ പൊതുവെ ഉള്ള കാഴ്ചപ്പാട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഒരു പെൺകുട്ടി . തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആഫ്രിക്കയിലേക്ക് സാഹസിക സൈക്കിള്‍ യാത്രയുമായി ഇറങ്ങി തിരിച്ചിരിക്കുകയാണ് അരുണിമ.22 രാജ്യങ്ങളിലേക്കാണ് ഒറ്റപ്പാലം സ്വദേശിനിയുടെ സോളോ ട്രിപ്പ്. ഏതാണ്ട് 25,000 കിലോമീറ്റര്‍ ദൂരം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അരുണിമ ലക്ഷ്യമിടുന്നത്. ഒരു ദിവസം 150 കി.മീറ്റര്‍ ആണ് ലക്ഷ്യം. കേരളം പോലെയുള്ള സ്ഥലങ്ങളില്‍ 50-60 കി.മീറ്ററും.പോകുന്നയിടങ്ങളില്‍ ടെന്റടിച്ചും ലഭിക്കുന്ന താമസസ്ഥലങ്ങളില്‍ തങ്ങിയുമാണ് സാഹസിക സൈക്കിള്‍ യാത്ര. അടിയന്തര ഘട്ടത്തില്‍ മാത്രമേ താമസത്തിനു മറ്റു സൗകര്യങ്ങളെ ആശ്രയിക്കൂ. മറ്റു യാത്രാചെലവെല്ലാം പ്രതീക്ഷിക്കുന്നുണ്ട്.മുംബൈ വരെ സൈക്കിളില്‍ യാത്ര ചെയ്ത് അവിടെനിന്ന് വിമാനമാര്‍ഗം ഒമാനിലേക്കു പറക്കും. പിന്നീടങ്ങോട്ട് മുഴുവന്‍ യാത്രയും സൈക്കിളിലായിരിക്കും. ഒമാന്‍ വിസ കൈയിലുണ്ടെന്നും യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും പോകുന്നവഴിക്ക് വിസ എടുക്കാനാണ് പദ്ധതിയെന്നും അരുണിമ പറയുന്നു. ജി.സി.സി പൊതുവെ എളുപ്പമാണ്. സൗദി അറേബ്യയാണ് കൂട്ടത്തില്‍ അല്‍പം ബുദ്ധിമുട്ടുള്ളത്. ആഫ്രിക്കയിലേക്ക് കടക്കുബോള്‍ നമീബിയയിലും സുഡാനിലുമെല്ലാം വിസ ലഭിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെന്നുമുള്ള കാര്യവും ബോധ്യമുണ്ട്.എന്നാലും,വരുന്നിടത്ത് വെച്ച് കാണാമെന്ന തീരുമാനത്തിലാണ് പുറപ്പാട്.
