വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്. കാരണം ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടി. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം നടത്തിയത്. സാധാരണ പോസ്റ്റുമോർട്ടത്തിൻ്റെ സങ്കീർണതകളില്ല.
വളരെ പെട്ടെന്നാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. നിലമ്പൂരിൽ നിന്ന് എത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ട്. കൂടുതൽ ഫ്രീസറുകൾ മറ്റ് ജില്ലകളിൽ നിന്നുമെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാൻ ചൂരൽ മലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ തീരുമാനമായി.
ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മെഡിക്കൽ പോയിന്റിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വയനാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ അറിയിച്ചു.

 
                                            