സംസ്ഥാനത്തെ ചൂടിനെ തുടർന്ന് ജാഗ്രതകൾ തുടരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മെയ് 6 വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം. പകൽ 11 മുതൽ 3 വരെ സമ്മർ ക്ലാസുകളും പാടില്ല. പുറം വിനോദങ്ങൾക്കും ജോലികൾക്കും ഈ മണിക്കൂറുകളിൽ വിലക്ക് ഉണ്ട്.
