എത്രയും വേഗത്തില്‍ തെരഞ്ഞെടുപ്പ് തീരാനാണ് ആഗ്രഹമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ഏപ്രില്‍ മൂന്നാം വാരം എങ്കിലും കേരളത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി. തൃശൂരിൽ ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കാനാണ് ശ്രമം. ആൾക്കൂട്ടത്തിന്‍റെ പ്രതികരണം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എത്ര വോട്ട് കിട്ടും എന്ന കണക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പറയാനാകും. അതെസമയം മുഖ്യമന്ത്രി സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ അതുകൊണ്ടാണ് നുണ പറയുന്നത്. ആരാണ് പിണറായിയെ നുണ പറഞ്ഞ് പഠിപ്പിച്ചതെന്നറിയില്ല. കേരളത്തിൽ പോരാട്ടം എല്‍ഡിഎഫ്-യുഡിഎഫ് തമ്മിലാണെന്ന് പിണറായി വിജയൻ പറഞ്ഞെങ്കിലും ബിജെപിയോട് സിപിഎമ്മിന് മൃദു സമീപനമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
അതോടൊപ്പം കോൺഗ്രസിന് പത്മജയെ വേണ്ടയെന്ന് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വേദികളില്‍ സ്ഥാനമുണ്ടായിരുന്നില്ല എന്നും പത്മജ കുറ്റപ്പെടുത്തി.
