ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം

ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞത്.

അത്താഴം കിട്ടാതെ മല്ലിഗാര്‍ജുന ഖാര്‍ഗെ പിണങ്ങിയപ്പോഴാണ് ജി20യിലെ ഇന്ത്യയുടെ മഹാ വിജയത്തേ പ്രശംസിച്ച് മലയാളികളുടെ സ്വന്തം വിശ്വ പൗരന്‍ ശശി തരൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലിഗാര്‍ജുന ഖാര്‍ഗെയ്ക്ക് ഇതിലും നല്ല ഒരു മറുപടി കിട്ടാനില്ല. ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരും ടീമും നടത്തിയ വന്‍ നീക്കത്തിനും കഠിനാദ്ധ്വാനത്തിനും ആയിരുന്നു തരൂരിന്റെ പ്രശംസ. യുക്രെയ്ന്‍ യുദ്ധത്തില്‍ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20 എല്ലാ രാജ്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലാതെ സംയുക്ത പ്രസ്ഥാവന ചര്‍ച്ച ചെയ്ത് അംഗീകരിപ്പിച്ചത് 200 മണിക്കൂറുകള്‍ എടുത്ത 300 മീറ്റീങ്ങുകളിലൂടെയാണ്. എത്ര കഷ്ടപ്പെട്ടായാലും ഉക്രയിന്‍ വിഷയത്തില്‍ യുദ്ധത്തിനെതിരായ പ്രഖ്യാപനം നടത്തിക്കാന്‍ ഭാരതത്തിനായി. ഇതിനു നേതൃത്വം വഹിച്ച ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനേയും സംഘത്തേയും ശശി തരൂര്‍ അഭിനന്ദിച്ചു.

ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷമാണെന്നും നിങ്ങള്‍ ഐഎഎസ് തിരഞ്ഞെടുത്തപ്പോള്‍ ഐഎഫ്എസിന് ഒരു നയതന്ത്രജ്ഞനെ നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും എം.പി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ജി20 പ്രഖ്യാപനത്തില്‍ സമവായം കൈവരിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. ചൈന, റഷ്യ, മറ്റു പ്രധാന പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയ ചര്‍ച്ചകളും ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ എന്നിവയുടെ ശക്തമായ പിന്തുണയുമാണ് സമവായം കൈവരിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കാത്ത റഷ്യ-ചൈന രാഷ്ട്രത്തലവന്മാരുടെ എതിര്‍പ്പാണ് സംയുക്ത പ്രഖ്യാപനത്തില്‍ യുക്രെയ്ന്‍ വിഷയം സംബന്ധിച്ചു വിയോജിപ്പിനു കാരണമായത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കില്‍ നയതന്ത്രപരമായും ഇന്ത്യയ്ക്കു തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കില്‍ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുമെന്നതാണ് ഇന്ത്യയെ ഇക്കാര്യത്തില്‍ കഠിന പ്രയത്‌നത്തിനു പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്. അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്ത ഷെര്‍പ്പയെയും മന്ത്രിമാരെയും മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജി20 ഉച്ചകോടിയുടെ സങ്കീര്‍ണമായ ഭാഗം റഷ്യ-യുക്രെയ്ന്‍ യുദ്ധ വിഷയത്തില്‍ സമവായം കൊണ്ടുവരിക എന്നതായിരുന്നു. ഇതില്‍ വിജയിച്ചതോടെ ഇന്ത്യ ലോക രാജ്യങ്ങളുടെ തലപ്പത്തേക്കു കൂടിയാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *