“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്

കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം.

നമുക്ക് വലിയ പൗരാണിക അറിവുകള്‍ ഉണ്ടെന്നും ആ അറിവുകള്‍ അടിസ്ഥാനമാക്കിയാണ് നമ്മള്‍ ഇനി മുന്നോട്ടുപോകുന്നത് എന്നുമാണ് പറയുന്നത്. ലോകം ശാസ്ത്ര-സാങ്കേതികപരമായി കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയുടെ പൗരാണിക അറിവ് വെച്ച് ഗോമൂത്രത്തില്‍ സ്വര്‍ണമുണ്ട്, പശുവിന് ഓക്സിജന്‍ പുറപ്പെടുവിക്കാന്‍ കഴിയും, നമുക്ക് സ്റ്റെംസെല്‍ മെത്തേഡുകളുണ്ടായിരുന്നു, ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണ്… ഇമ്മാതിരി പൗരാണിക അറിവുകള്‍ വെച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസനയപ്രകാരം നമ്മള്‍ മുന്നോട്ടുപോവുകയാണ്. എല്ലാ യുവജനങ്ങളും രാജ്യം വിട്ടുപോയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിന്നിട്ട് എന്തു കിട്ടാനാണ് എന്നാണ് ചിന്തിക്കുന്നത്. ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുന്നു. വിദേശത്ത് കോര്‍പ്പറേറ്റ് മുതലാളി സായ്പ്പുമാര്‍ പണമെങ്കിലും നല്‍കും.

ഞങ്ങളുടെയൊക്കെ കാലത്ത് രാഷ്ട്രനിര്‍മാണം എന്നൊക്ക പറഞ്ഞാല്‍ ആവേശത്താല്‍ വിറയ്ക്കുമായിരുന്നു. ഓഗസ്റ്റ് പതിനഞ്ചിന് വീടിനു മുറ്റത്ത് പതാക ഉയരുമ്‌ബോള്‍ ആവേശത്താല്‍ വിറയല്‍ വരുമായിരുന്നു. ഇന്നത്തെ രാജ്യസ്നേഹവും അതിന്റെ കാപട്യവും നമുക്കറിയാം. ഞാന്‍ പറയുന്നു, ലോകത്തെവിടെപോയാലും ഏതെങ്കിലുമൊരു വിമാനത്താവളത്തില്‍വെച്ച് നിങ്ങള്‍ അപമാനിക്കപ്പെട്ടേക്കാം. അത് ഷാറൂഖ് ഖാനായാലും കമല്‍ ഹാസനായാലും നിങ്ങളായാലും സംഭവിക്കും. ഇത്രമാത്രം സമ്ബന്നമായൊരു നാടിനെ, ഇത്രമാത്രം വിഭവങ്ങളുള്ള ഒരു നാടിനെ, ഇത്രമാത്രം ബുദ്ധിയുടെ ശക്തിയുള്ള ഒരുനാടിനെ, ഇത്രമാത്രം യുവത്വത്തിന്റെ ശക്തിയുള്ള ഒരു നാടിനെ മാനവ വിഭവശേഷിയുള്ള ഒരു നാടിനെ കൊണ്ടു ചെന്നെത്തിച്ചത് എവിടെയാണെന്ന് ഭരണകൂടങ്ങളോട് ചോദിക്കണം. അതിന് കൂട്ടുനിന്ന ക്രോണി ക്യാപിറ്റലിസം… ഇതിനെയൊക്കെ വെച്ചുകൊണ്ടുവേണം അബദ്ധങ്ങള്‍ പടച്ചുവിടുന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ നിങ്ങള്‍ വിശകലനം ചെയ്യാനെന്നും സാറ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *