മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയായാലും എല്‍ഡിഎഫ് ആയാലും എല്‍ഡിഎഫ് ഭരിച്ച സര്‍ക്കാരായാലും മലപ്പുറത്തിന്റെ വികസനത്തിനായി വലിയ നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. 2016 മുതല്‍ പശ്ചാലത്തല സൗകര്യവികസനം പരിശോധിച്ചാല്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുകയാണ്. തീരദേശ ഹൈവേ നിര്‍മ്മാണം മറ്റു ജില്ലകള്‍ക്ക് മാതൃകയാക്കാവുന്ന നിലയിലാണ് മുന്നോട്ട് പോകുന്നു.

എന്‍എച്ച് ന്റെ പ്രവൃത്തി ഏറ്റവും വേഗത്തില്‍ നടക്കുന്നതും മലപ്പുറത്താണ്. ഓരോ വകുപ്പും പരിശോധിച്ചാല്‍ എട്ടുവര്‍ഷത്തിനിടെ ഒട്ടേറെ കാര്യങ്ങള്‍ മലപ്പുറം ജില്ലയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ വിശ്വാസമാണ്.ബിജെപിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കും എന്നത് ബിജെപി വിരുദ്ധ മനസുകളിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളിലും ഒരു പോസ്റ്റര്‍ പോലെ പതിഞ്ഞിട്ടുണ്ട്. അതിനെ പൊളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’- മുഹമ്മദ് റിയാസ് പറഞ്ഞു. വെട്ടിപ്പും തട്ടിപ്പും നടത്താതെ യുഡിഎഫിന് ഒരടി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരായി വികാരം ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് യുഡിഎഫിന് സൗകര്യം ചെയ്ത് കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്.

സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മലപ്പുറം ജില്ല നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പോരാട്ടം നയിച്ച മലപ്പുറം ജനതയില്‍ നിരവധിപ്പേര്‍ രക്തസാക്ഷികള്‍ ആയിട്ടുണ്ട്. ആ പോരാട്ടത്തെ മാപ്പിള ലഹള എന്ന് വിളിച്ച് മതവര്‍ഗീയ അജണ്ട സൃഷ്ടിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അത് മാപ്പിള ലഹള ആയിരുന്നില്ലെന്നും കര്‍ഷക സമരമായിരുന്നെന്നും സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നെന്നും കണ്ട് ഇതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് തീരുമാനിച്ച് ഒപ്പുവെച്ചതും ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. ഇതെല്ലാം മറച്ചുവെച്ച് മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫിന്റെ വിശ്വാസ്യത തകര്‍ത്ത് യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.’- മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *