ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മാസമാണ് ഫെബ്രുവരി എന്നു പറയാം. ബ്രഹ്മയുഗം, പ്രേമലു, അന്വേഷിപിൻ കണ്ടെത്തും തുടങ്ങയ ഹിറ്റ്കളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന് വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ തന്നെ മികച്ച പ്രീ റിലീസ് ഹൈപ്പും അഡ്വാന്‍സ് ബുക്കിംഗും ലഭിച്ചിരുന്നു. ആദ്യ ഷോകള്‍ക്ക് ശേഷം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രമെന്ന അഭിപ്രായം ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമെന്ന് ഉറപ്പായി.
അതേസമയം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗബിനും ശ്രീനാഥ് ഭാസിക്കും ബാലു വര്‍ഗീസിനും ലാല്‍ ജൂനിയറിനും ഗണപതിക്കുമൊക്കെയൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പേര് ഖാലിദ് റഹ്‍മാന്‍റേതാണ്. ഖാലിദിന്‍റെ പേര് സോഷ്യല്‍ മീഡിയയില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സിനിമയുടെ റിലീസിന് ശേഷം ഇന്നലെയെത്തിയ രണ്ട് പ്രമുഖ യുട്യൂബര്‍മാരുടെ റിവ്യൂകളില്‍ ഡ്രൈവര്‍ കഥാപാത്രത്തെ അവതരിപ്പിച്ചയാള്‍ നന്നായി എന്നല്ലാതെ ഖാലിദിന്‍റെ പേര് പറഞ്ഞിരുന്നില്ല. പേര് അറിയില്ല എന്നാണ് റിവ്യൂസില്‍ പറഞ്ഞിരുന്നു. സംവിധായകനായി മികച്ച ഹിറ്റുകള്‍ ഒരുക്കിയ ഒരാളുടെ പേര് റിവ്യൂ പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ എന്നാണ് വിമര്‍ശന പോസ്റ്റുകളിലെ ചോദ്യം ഉയരുന്നത്. ഗണപതി ആയിരുന്നു സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍.
പ്രശസ്ത ചലച്ചിത്ര- നാടക നടനായിരുന്ന വി പി ഖാലിദിന്‍റെ മകനാണ് ഖാലിദ് റഹ്‍മാന്‍. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ അസിസ്റ്റന്‍റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്‍മാന്‍ സംവിധായകനായി അരങ്ങേറിയത്. ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ സംവിധാനം ചെയ്തത് ഖാലിദ് റഹ്‍മാന്‍ ആണ്.
