മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച് ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂട്ടി മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ്. വളർന്നു വരുന്ന എല്ലാ അഭിനയതകൾക്കും കണ്ടു പഠിക്കൻ ഏറെയുളള വ്യക്തിയാണ് മമ്മൂട്ടി.
മമ്മൂട്ടിയില്ലാത്ത മലയാള സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾ ഇഷ്ടപ്പെടുന്നില്ല. സിനിമയോടും അഭിനയത്തോടും ഭ്രാന്തമായ സ്നേഹമാണ് മലയാളത്തിന്റെ മെഗാസ്റ്റാറിന്. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നു വരെ താരം പറഞ്ഞിട്ടിണ്ട്. ഏറ്റവും പുതിയ സിനിമ ടർബോയുടെ പ്രമോഷന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻസർ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെ താരം പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുതെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എത്രനാള്‍ അവർ എന്നെ ക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം? പത്ത് വര്‍ഷം? 15 വര്‍ഷം? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല.’ ‘മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?. എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?
ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കവെയാണ് ഇക്കാര്യങ്ങളെല്ലാം താരം പറഞ്ഞത്. സിനിമ മടുത്തുവെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല എന്നും മമ്മൂട്ടി കൂട്ടിചേർത്തു. താരത്തിന്റെ വാക്കുകൾ ആരാധകർക്കും സിനിമാപ്രേമികൾക്കുമിടയിൽ അതിവേഗത്തിൽ ചർച്ചയായി. വികാരഭരിതമായാണ് പലരും മമ്മൂട്ടിയുടെ വാക്കുകളോടു പ്രതികരിക്കുന്നത്. സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടനും ഓർമിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതികരണം.
