സഹമന്ത്രി സ്ഥാനം മാത്രം ലഭിച്ചു; കടുത്ത അതൃപ്തിയുമായി സുരേഷ് ഗോപി

തൃശ്ശൂരിൽ നിന്നും മിന്നും വിജയമാണ് സുരേഷ് ​ഗോപിയിലൂടെ ബിജെപി നേടിയത്. എന്നിട്ടും സുരേഷ് ​ഗോപിക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രം. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്‌തി എന്നാണ് അറിയാൻ കഴിയുന്നത്. നല്ല രീതിയിൽ ഉളള ജയം ഉണ്ടായിട്ടും അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വ്യക്തികളും പ്രതികരിച്ചത്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി. അതേ സമയം സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരാണുളളത്. രാഷ്ട്രപതി ഭവന്‍റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി രഹസ്യമായിരുന്നു. മോദി വിളിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കുടുംബസമേതമാണ് സുരേഷ് ഗോപി ദില്ലിയിലെത്തിയത്. രാവിലെ ദില്ലിയിലെ കേരളഹൗസിലെത്തിയ ജോര്‍ജ്ജ് കുര്യന്‍ വിവരം രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസത്ക്കാരത്തില്‍ പങ്കെടുത്തിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കെന്ന് വ്യക്തമായത്.

സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയാണ് ജോര്‍ജ് കുര്യന്‍റെ മന്ത്രിസ്ഥാനം. മണിപ്പൂര്‍ സംഭവത്തിന് പിന്നാലെ അകന്ന ക്രൈസ്തവ വിഭാഗങ്ങളോട് വീണ്ടും അടുക്കാനുള്ള ശ്രമം കൂടിയാണ് ബിജെപി ജോര്‍ജ് കുര്യന്‍റെ മന്ത്രിസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന് രാജ്യമാകെയുള്ള കൃസ്ത്യന്‍ നേതാക്കളുമായുള്ള ബന്ധവും മുതല്‍ക്കൂട്ടായി. ഒ രാജഗോപാലിന്‍റെ ഒഎസ്ഡിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും ജോര്‍ജ് കുര്യനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *