കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കൂടാതെ അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ ഹര്‍ജി ഹെെക്കോടതി തള്ളിയിരുന്നു. ഹെക്കോടതി ഹര്‍ജിക്കാരൻ ഉന്നയിച്ച കാര്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹര്‍ജിയില്‍ കെെകൊണ്ടതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
ജൂറി അംഗങ്ങള്‍ തന്നെ പുരസ്കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ലിജീഷ് മുല്ലേഴത്തിനായി അഭിഭാഷകരായ പി സുരേഷൻ, കെഎൻ പ്രഭു, റെബിൻ ഗ്രാലൻ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാഡമി ചെയര്‍മാന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

 
                                            