തൃശൂരിൽ വിജയം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി.ഇപ്പോഴിതാ അതിന് ആക്കം കൂട്ടാൻ എന്ന വണ്ണം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്ത് വന്നിരിക്കുകയാണ്.ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആർബിഐക്കും വിവരങ്ങൾ കൈമാറി. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ ഡി ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചു. ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 16 ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്. ഇവയൊന്നും സിപിഎം സമർപ്പിച്ച കണക്കുകളിൽ ഇല്ലെന്നും ഇഡി ആരോപിക്കുന്നു. വിഷയത്തില്‍ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് നൽകി. കത്തിന്റെ പകർപ്പ് ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും ഇഡി നൽകിയിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള സിപിഎമ്മിന്‍റെ 25 അക്കൗണ്ടുകളുടെ വിവരങ്ങള്‍ പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തില്‍ ഇ.ഡി. ആരോപിച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കിലെ ഈ അക്കൗണ്ടുകള്‍ നിയമ വിരുദ്ധമായി ആരംഭിച്ചതാണെന്നിം ഇഡി ആരോപിക്കുന്നു. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍, സൊസൈറ്റിയില്‍ അംഗത്വമെടുക്കണം. എന്നാല്‍ സിപിഎം കരുവന്നൂര്‍ സൊസൈറ്റിയില്‍ അംഗത്വം എടുത്തിട്ടില്ലെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സ്ഥലം വാങ്ങാനും, പാര്‍ട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനും ആണ് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് ഇ.ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 
                                            